Monday, July 25, 2011

ഒരു സൂപ്പര്‍ സ്റ്റാര്‍ കുടുംബ ചിത്രം (Tax Free) !!!!

             മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നും കണക്കില്‍ പെടാത്ത കണക്കറ്റ സ്വത്തുക്കള്‍ ഇവരുടെ കൈവശം ഉണ്ടെന്നുമൊക്കെ ആണെല്ലോ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്!!
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സൂപ്പര്‍ താര സ്വത്തു വിഷയത്തില്‍ വരും ദിവസങ്ങളില്‍ അഖില ലോക മലയാളീസ് നടത്താനിടയുള്ള അഭിപ്രായ പ്രകടനങ്ങളെ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം...


1) സ്വത്തുക്കള്‍ സൂപ്പര്‍ താരങ്ങളുടെതാണ്. കണക്കില്‍ പെട്ടതോ പെടാത്തതോ ആകട്ടെ, അത് അവര്‍ക്ക്  മാത്രം അവകാശപ്പെട്ടതാണ്. അത് അവരെ തിരികെ ഏല്‍പ്പിക്കുക 


2) സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ ജനോപകാരപ്രദമായ നടപടികള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം( ഇത് പറഞ്ഞവന്റെ വീട് നോക്കി വെക്കാന്‍ ഫാന്‍സുകാര്‍ മറക്കണ്ട)!!!!


3) സ്വത്തുക്കള്‍ സിനിമയുടെതാണ്. അത് സിനിമാപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. പുതിയ തീയെറ്റെറുകള്‍ തുറക്കണം. (നിലവില്‍ കുത്തുപാളയെടുത്ത് പൂട്ടിക്കിടക്കുന്നവ കുത്തിതുറന്നാലും മതി)


4) സ്വത്തുക്കള്‍ മലയാള സിനിമയുടെ പൊതു സ്വത്തല്ല. ലാലേട്ടന്റെ സ്വത്തുക്കള്‍ ലാല്‍ ഫാന്‍സ്‌നും മമ്മൂക്കയുടെ സ്വത്തുക്കള്‍ മമ്മൂക്ക ഫാന്‍സിനും വീതിച്ചു നല്‍കണം. അസോസിയേഷന്‍ന്റെ   കഷ്ടതയനുഭവിക്കുന്ന യൂണിറ്റുകള്‍ക്ക് സഹായം നല്‍കാന്‍ ഇതുപയോഗിക്കാം. 


5) സ്വത്തുക്കള്‍ മലയാള സിനിമയുടെ  ചരിത്രത്തിന്റെ ഭാഗമാണ്. അവ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കണം. അതില്‍ നിന്നും കിട്ടുന്ന വരുമാനം സൂപ്പറുകളുടെ സൂപ്പര്‍ ഫ്ലോപ്പ് പടമെടുത്ത് പൊട്ടിപ്പാളീസായ നിര്‍മാതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാം ....


6) ചില താരങ്ങളുടെ മാത്രം കൈയ്യില്‍ സ്വത്തുക്കള്‍ കുമിഞ്ഞു കൂടരുത്. അവ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങള്‍ക്കും വീതിച്ചു നല്‍കണം...


7)ഇത് കാലങ്ങള്‍ ആയി സിനിമാ പ്രേമികള്‍ കാണിക്കയായി ഇട്ട പണമാണ്. അത് അതെ പോലെ നിലനിര്‍ത്തണം

8)മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ പറ്റി എല്ലാരും പറയുന്നു.. ഉഗാണ്ടയിലെ താരങ്ങളെ പറ്റി ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മലയാളത്തില്‍ സിനിമയില്‍ നിന്നുള്ള വരുമാനം സിനിമസ്വം ബോര്‍ഡ്‌ വഴി  സര്‍ക്കാരിന് ലഭിക്കുന്നു. ഉഗാണ്ടയില്‍ സിനിമയില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

9) മുഴുവന്‍ സ്വത്തുക്കളും തിലകനെയും അഴീക്കോടിനെയും ഏല്‍പ്പിക്കണം...

10)  ഈ സ്വത്തു ഉപയോഗിച്ച്  ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റ്ജിയുടെ  "കൃഷ്ണനും രാധയും" എന്ന ചിത്രം ഹോളിവുഡില്‍ നിര്‍മിക്കണം 
  

ലാസ്റ്റ് എഡിഷന്‍ : "ഞാനും സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്റെ വീടും റൈഡ് ചെയ്യണം. എന്റെ വീട് ഒഴിവാക്കിയ ആദായ നികുതി വകുപ്പിനെതിരെ പരാതി നല്‍കും. വയസ്സായ സൂപ്പര്‍ സ്റ്റാറുകള്‍ക്ക്  ഇനി ഈ സ്വത്തില്‍ അവകാശമില്ല. മുഴുവന്‍ സ്വത്തുക്കളും എന്നെ ഏല്‍പ്പിച്ച് അവര്‍ എനിക്ക് വഴി മാറിത്തരണം" -- സൂപ്പര്‍സ്റ്റാര്‍ പ്രിഥ്വിരാജപ്പന്‍  

Tuesday, July 12, 2011

ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!

                               നമ്മുടെ തിരോന്തരത്തെ ശ്രീപത്മനാഭ ക്ഷേത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ട് കുറച്ചു ദിവസമായി.. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു ലക്ഷം കോടിയുടെ മൊതലാണ് പപ്പന്‍ ദൈവത്തിന്റെ  നിലവറയില്‍ ഒളിച്ചു വച്ച നിലയില്‍ കാണപ്പെട്ടത്. ഇമ്മിണി വല്ല്യേ ക്ഷേത്രത്തിന്റെ  നിലവറയില്‍ ഇത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടാകുമെന്നത് സാക്ഷാല്‍ ശ്രീപത്മനാഭന്‍ പോലും അറിഞ്ഞു കാണാനിടയില്ല. നിധികുംഭത്തിന്റെ പ്രൌഡികണ്ടു കണ്ണ് മഞ്ഞളിച്ച അഖില ലോക മലയാളീസും ഇപ്പൊ പത്മനാഭന്‍ ഫാന്‍സ്‌ ആയിമാറിയിരിക്കുകയാണ്.  കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്. ഇങ്ങനെ ഭക്തി മൂത്താല്‍ അനന്തപുരിയില്‍ ഖദര്‍ധാരികളെക്കാളും കൂടുതല്‍ കാഷായധാരികള്‍ ആകുമെന്നുറപ്പ്!!! എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു. എല്ലാം നിധി കൊണ്ട് വന്ന ഐശ്വര്യം ആണ്.  നിധിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നുറപ്പിച്ചാണ് ഫാന്‍സ്‌ നില്‍ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ പാവം കലാനാഥന്‍ മാസ്റ്ററുടെ നെഞ്ചത്തോട്ട് കാണിക്കുകയും ചെയ്തു.                 

                       എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം...    നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ്‌ ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.

                        ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു.  ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.                                                        
                      
                        സ്വത്തുക്കള്‍ ശ്രീപത്മനാഭന്റെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അത് കൈവശപ്പെടുത്താന്‍ പാടില്ലെന്നും അവിടെ തന്നെ സൂക്ഷിക്കണമെന്നുമാണ് വാദം. ശ്രീപത്മനാഭന്റെ എന്ന് പറയുമ്പോള്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ട് നിത്യ ചെലവിനു വേണ്ടി സൂക്ഷിച്ചു വച്ചത് എന്നൊന്നും അര്‍ത്ഥമില്ലെന്ന് കരുതുന്നു. ശ്രീപത്മനാഭന് അര്‍പ്പിക്കപ്പെട്ടത്‌ എന്ന് വേണേല്‍ പറയാം. എന്നാല്‍ ആ വാദം ഉയരുന്നത് ഒരു വലിയ നുണയില്‍ നിന്നുമാണ്.  ദൈവദര്‍ശനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  "രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല രാജ്യം തന്നെ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണ് എന്നും സ്വയം പത്മനാഭദാസന്‍ ആയി അവിടുത്തേക്ക് വേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രം രാജ്യം ഭരിക്കാന്‍ ആണ് തീരുമാനം" എന്ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അരുളി ചെയ്തതിന്റെ പിന്നില്‍ പത്മനാഭ ഭക്തിയല്ല, മറിച്ച് ചാണക്യനെ വെല്ലുന്ന രാജ്യ തന്ത്രമാണ് കാണാനാകുക.വൈദേശിക അക്രമികളും അയല്‍ രാജാക്കന്മാരും പോരാതെ പാളയത്തിലെ പടയുമെല്ലാം ഒറ്റയടിക്ക് നേരിട്ട് സ്വന്തം കിരീടവും സിംഹാസനവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ചെറുകിട നാട്ടു രാജാവ് കാണിച്ച അതി വെളവ് എന്ന് തന്നെ പറയാം. സ്വത്തുക്കള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ രാജാവ് സേഫ് ആയി. രാജ്യത്തിന്റെ ശത്രുക്കള്‍ അതോടെ ദൈവത്തിന്റെ ശത്രുക്കളാകും. വിവരമില്ലാത്ത ജനങ്ങള്‍ തനിക്കു പിന്നില്‍ ആനി ചേരും. രാജ്യവും സ്വത്തും സംരക്ഷിക്കപ്പെടും. അതായിരുന്നു മൂലം തിരുനാളിനെയും മാര്‍ത്താണ്ട വര്‍മ്മയും നയിച്ച വികാരം എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം ധാരാളം. 

                         അതായത് ഈ സ്വത്തുക്കള്‍ എല്ലാം രാജ കുടുംബത്തിന്റെ അഥവാ രാജ്യത്തിന്റെ ആണെന്ന് വ്യക്തം. നികുതിയായി പിരിചെടുത്തവയും കാലാ കാലമായി തുടരുന്ന യുദ്ധങ്ങളില്‍ പിടിചെടുത്തവയും എല്ലാം ആണ് ഈ സ്വത്തുക്കളില്‍ മുക്കാലും എന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ രാജ്യങ്ങളിലെ നാണയങ്ങളും അവിടുന്നുള്ള സ്മാരകങ്ങളും ഉള്ളതിനാല്‍ രാജ്യം വിദേശ കച്ചവടക്കാരുമായി നടത്തിയ കച്ചവടങ്ങളുടെ ലാഭവിഹിതവും ആ സ്വത്തിന്റെ ഭാഗമാണെന്നു കാണാം. അതായത് രാജ്യത്തിന്റെ സ്വത്തു വിറ്റ് കാശാക്കിയതിന്റെ നീക്കിയിരുപ്പ്. ബന്ധം സ്ടാപിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ള ഉപഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വ്യക്തമായും രാജ്യത്തിന്റെ വകയാണ് ഈ സ്വത്തുക്കള്‍ എന്നത് തെളിയിക്കപ്പെടും. 
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. 

                              എന്നാലോ? കേരളമല്ലേ രാജ്യം? മലയാളീസ് അല്ലെ നമ്മള്‍? വിടുമോ? വിഷയം മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഇനി തര്‍ക്കമാകും, അടിയാകും, കല്ലേറാകും, കൈവെട്ടാകും, അവസാനം പവനായി ശവം തന്നെയാകും. ശ്രീപത്മനാഭാനും സ്വത്തുമൊക്കെ അവിടെ തന്നെ കിടക്കും. മലയാളി മലയാളിയുടെ പാട്ടിനു പോകും. 
                           
                      അപ്പൊ ഉടമസ്ഥാവകാശം ഏതാണ്ട് തീരുമാനമായി. ഇനി ഇതെല്ലാം കൂടി എന്ത് ചെയ്യണം എന്ന് ആലോചിക്കാം. ശ്രീപത്മനാഭന് എന്തായാലും സ്വത്തില്‍ താല്പര്യമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഇതെല്ലാം അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നതില്‍ കാര്യമില്ല. സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. എന്നിട്ടോ? 
അതാണ്‌ വലിയ ചോദ്യം. ഈ ലക്ഷം കോടി എന്നൊക്കെ മാധ്യമങ്ങള്‍ പടച്ചു വിടുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ ഒന്നും വ്യക്തമല്ല. എന്തായാലും മൊത്തം മൂല്യം എ.രാജ ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതാണ്‌ എന്നതുറപ്പ്. കിട്ടിയ ഐറ്റംസ്ന്റെ കാലപ്പഴക്കവും കലാമൂല്യവും (!!!) ഒക്കെ കണക്കിലെടുക്കുമ്പോള്‍ സായിപ്പിന് കൊടുത്താല്‍ നല്ലോണം വില പേശി ഇതിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാം. അവിടെയും രാജ ചെയ്ത പോലെ ആദ്യം വന്നവര്‍ക്ക് ഒന്നിച്ചങ്ങു വിളമ്പി സ്പെക്ട്രത്തില്‍ ചാടാതിരുന്നാ മതിയായിരുന്നു.

                           ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക്  പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന്  നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..

                         ഒരു അഭിപ്രായം ഉള്ളത്  ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കള്‍ കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ചു വക്കുകയും അതിനു അവിടെത്തന്നെ മതിയായ സുരക്ഷ  ഉറപ്പു വരുത്തുകയുമാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നിരുപദ്രവകരമായ നിര്‍ദേശം!!! പക്ഷെ അതിനു പിന്നിലെ വികാരം അത്ര നല്ലതല്ല. കാരണം  സ്വത്ത് ദേവന്റെതാണ് എന്നതും അതിനാല്‍ തന്നെ അത് ഹിന്ദു മതക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം താല്പര്യങ്ങള്‍ ആണ് സ്വത്തിനെ തൊട്ടു നോക്കാതെ തിരികെ വക്കണം എന്ന് പറയുന്നവരെ നയിക്കുന്നത്.   ഈ സ്വത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് പോലും പറഞ്ഞു കളഞ്ഞ വര്‍ഗീയ മുഖങ്ങളെ നാം കണ്ടതാണ്.  വികസന പ്രവര്‍ത്തനങ്ങള്‍ ആയാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയാലും അത് മതം നോക്കി മാത്രമേ നടത്താവൂ എന്ന് പറഞ്ഞവനെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ കൂടിപോകും.  സ്വത്തുക്കള്‍ ദേവന്റെതായത് എങ്ങനെയെന്നു നമ്മള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തായാലും ആ വാദത്തിനു നിലനില്‍പ്പില്ല.  പിന്നെ തിരുവിതാംകൂര്‍ രാജ്യം സ്ത്രീകളുടെ മുലക്ക് വരെ നികുതി ചുമത്തി ജനങ്ങളെ പിഴിയുമ്പോള്‍ ഉണ്ടാകാതിരുന്ന സമുദായ സ്നേഹം ഇപ്പോളും ഉണ്ടാകെണ്ടാതില്ല.  

                     പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും  കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..
                           
                      എന്ന് കരുതി കിട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റു കാശാക്കണം എന്ന് കരുതുന്നതും ശരിയല്ല. കാരണം ഈ ലക്ഷം കോടി എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതൊന്നും  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഗാന്ധിത്തലകള്‍ അല്ല എന്നതും സത്യമാണ്.  സ്വര്‍ണനാണയങ്ങള്‍ മുതല്‍ ചെമ്പും തകിടും മുത്തും മാണിക്യവും വിഗ്രഹവും ആഭരണങ്ങളും എല്ലാം ഈ നിധിയുടെ ഭാഗമാണ്.   ഇതിന്റെയൊക്കെ ചരിത്ര പശ്ചാത്തലം കൂടെ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോള്‍ ഇതിന്റെ വിപണി മൂല്ല്യം മാത്രമല്ല കൂടുന്നത്, പുരാവസ്തു വിഭാഗത്തില്‍പെടുന്ന ഇവയുടെ സാംസ്കാരികമായും ചരിത്രപരമായുമുള്ള മൂല്യം അതിനേക്കാള്‍ കൂടുതലാണ്.  അതിനാല്‍ അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നത്തിനും ഉള്ള സൌകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ഒരു മ്യുസിയം നിര്‍മിക്കുകയും ചരിത്രത്തിന്റെ ഈ ശേഷിപ്പുകളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കണം. ചരിത്ര മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും വിപണി മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

                       
                         ഇത്രയും വായിച്ചപ്പോ നിങ്ങള്‍ക്കുണ്ടായ ആ ഒരു ആശയകുഴപ്പം ഉണ്ടല്ലോ? അതിന്റെ ഇരട്ടിയാണ് ഇത് എഴുതുമ്പോ എനിക്കുണ്ടായതെന്നു പ്രത്യേകം പറയേണ്ടല്ലോ?. ഒന്നാമത് ഇത്ര വലിയ ഒരു തുകയൊക്കെ കേട്ടപ്പോ ഉണ്ടാകുന്ന കണ്ണ് മഞ്ഞളിപ്പില്‍ നിന്നാണ് ഈ ആശയ കുഴപ്പം ഉടലെടുക്കുന്നത്. അതോ ഇനി ശ്രീ പത്മനാഭന്‍ കണ്ടറിഞ്ഞു പണി തരുന്നതാണോ ആവോ !!!! എന്തായാലും സ്വത്തുക്കള്‍ അളന്നു തിട്ടപ്പെടുത്താന്‍ ഹര്‍ജി കൊടുത്ത് അഡ്വക്കേറ്റ് സുന്ദര്‍ രാജിന്റെ കയ്യില്‍ നിന്നൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോയി. എന്തായാലും ഇത്ര കുഴഞ്ഞു മറിഞ്ഞ സ്ഥിതിക് ഇതില്‍ നീതി ഉറപ്പാക്കണം എങ്കില്‍ കോടതികള്‍ ഇടപെടുക തന്നെ വേണം. അതും കണ്ട ശുംഭന്മാര്‍ ഒന്നും പോര. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ  തൃപ്തിയാകും വിധത്തില്‍ ആ സ്വത്ത് അങ്ങ് വീതം വച്ചോളും. നായര്‍ക്കും നസ്രാണിക്കും എന്ന് വേണ്ട ഈ ബ്ലോഗ്‌ എഴുതിയ വകയില്‍ എനിക്കും കമന്റ്‌ എഴുതിയാല്‍ അവര്‍ക്കും ഒക്കെ കിട്ടും ഓരോ പങ്ക്. ആ സമയം നമുക്ക് ബാക്കി നിധികള്‍ എവിടൊക്കെ ആണ് ഉള്ളത് എന്ന് തപ്പാന്‍ തുടങ്ങാം... 
 
ലാസ്റ്റ് എഡിഷന്‍ : ഒരു എസ്എംഎസ് തമാശ- 
ശബരിമല അയ്യപ്പന് ഒരു ഫോണ്‍ കാള്‍ വന്നു ...

ഹലോ ആരാ ?
ഞാനാ പത്മനാഭന്‍
എന്താ അളിയാ?
എന്റെ എല്ലാം പോയളിയാ...
എന്തേലും ഉണ്ടേല്‍ വേഗം മാറ്റിക്കോ .... 

Related Posts Plugin for WordPress, Blogger...