Sunday, March 13, 2011

ഭാഗ്യം, ഞാനൊരു മുന്നണി കണ്‍വീനറല്ല !!!

                           ഇലക്ഷന്‍ ഇങ്ങെത്തിയത് പത്രക്കാരന്‍ അറിഞ്ഞില്ലേ? എന്നൊക്കെ ആരെങ്കിലും ചോദിച്ചത്  കൊണ്ടൊന്നും അല്ല ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. സീറ്റ്‌ വിഭജനം ഒക്കെ കഴിഞ്ഞു  സ്ഥാനാര്‍ഥിപട്ടികയോ ക്കെ എത്തി കാര്യങ്ങളൊക്കെ ഒന്ന് ചൂടായിട്ട് തുടങ്ങാം എന്ന് കരുതി. ഇപ്പോളത്തെ ലക്ഷണങ്ങള്‍ കണ്ടിട്ട് ഇലക്ഷനും കഴിഞ്ഞു റിസള്‍ട്ട്‌ഉം വന്നാലും ആ പറഞ്ഞത് മാത്രം സംഭവിക്കാന്‍ ഇടയില്ല.  തിരഞ്ഞെടുപ്പ് പ്രക്യാപിച്ചു ആഴ്ച രണ്ടായി എന്നാലും ചങ്കരന്‍ ഇപ്പോളും തെങ്ങിന്മേല്‍ തന്നെ ആണ്. ഇരു മുന്നണികളും ആകെ ഉള്ള 140 സീറ്റ്‌ തലനാരിഴ കീറി പരിശോധിച്ചാണ് വീതം വെപ്പ് നടത്തുന്നത്. ഈ തിരക്കൊക്കെ കൂടി കണ്ടാല്‍ തോന്നും എംഎല്‍എ  സ്ഥാനമാണ് ഈ വീതം വെക്കുന്നത് എന്ന്. ഈ വിഭജനം ഒക്കെ കഴിഞ്ഞിട്ട് തിരഞ്ഞെടുപ്പ് എന്നൊരു സാധനം കൂടി ഉണ്ടായിരുന്നു പണ്ട്. ഇപ്പോളും അത് അങ്ങനെ തന്നെ ആണല്ലോ അല്ലെ?         
                                   ഇടതും വലതും സ്ഥിതിക്  മാറ്റമില്ല. രണ്ടിടത്തെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണ് എന്ന് മാത്രം.  എല്‍ഡിഎഫില്‍ പൊതുവേ സ്ഥിതിഗതികള്‍ ശാന്തമാണ്. വീതംവയ്ക്കാന്‍ അധികം ഘടകകക്ഷികള്‍ ഇല്ലാത്തതും പ്രശ്നക്കാരായ രണ്ടു പേര്‍ മറുകണ്ടം ചാടിയതും ആകാം കാരണം. എല്‍ഡിഎഫിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ മാധ്യമലോകം കണ്ണും കാതും കൂര്‍പ്പിച്ചു ഇരിപ്പുണ്ട് എന്നതിനാല്‍ നമ്മള്‍ അധികം ആധിപെടെണ്ടതില്ല. വിഎസ് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫിനേക്കാള്‍ ആകാംക്ഷയാണ്‌ മാധ്യമങ്ങള്‍ക്ക്.  ബാക്കി 139 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അവര്‍ക്കൊന്നുമില്ല. വിഎസ്   ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്കാണ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം.
                            യുഡിഎഫ് നെ സംഭന്ധിച്ചിടത്തോളം "ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ടപോലെ" എന്ന് പറഞ്ഞതാണ് അവസ്ഥ. ദേശിയപാര്‍ടിയായ കോണ്‍ഗ്രസ്‌ കേന്ദ്രം അടക്കി വാഴുമ്പോഴും ദൈവത്തിന്റെ സ്വന്തംനാട്ടിലെ കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ 5 വര്‍ഷമായി കട്ടപ്പുറത്തായിരുന്നു. കക്കാനോ പറ്റുന്നില്ല, എന്നാ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ സര്‍ക്കാരിനെ നാല് കുറ്റം പറയാമെന്നു വച്ചാല്‍ എന്തെങ്ങിലും വേണ്ടേ? അതുമില്ല. ഒടുക്കം എങ്ങാണ്ടോ കിടന്ന മദനിയെയും ലാവ്‌ലിന്‍ കേസും ഒക്കെ പൊക്കി എടുത്തോണ്ട് വന്നു വിഴുപ്പലക്കി സമയം കളഞ്ഞു. അതിനിടയില്‍ രണ്ടു തവണ ചക്ക ഇട്ടപ്പോ മുയല് വീഴുകയും ചെയ്തു. ഇത്തവണ  ചക്ക ഇട്ടാലും ആ മുയല് കൃത്യമായി അതിന്റെ അടിയില്‍ വന്നു നിന്നോളും  എന്ന് കൃഷ്ണകണിയാന്‍ പറഞ്ഞിടുണ്ട്. അതാണ്‌ ഇത്ര വലിയ ആക്രാന്തത്തിനു  പ്രധാനകാരണം. 
                             പിന്നെ പഴയ പോലെ ഒന്നുമല്ല കാര്യങ്ങള്‍. പണ്ടാണെങ്കില്‍ കെപിസിസി ഓഫീസിലെ ചായകൊടുക്കുന്ന പയ്യന് വരെ കൊടുക്കാന്‍ സീറ്റുണ്ടായിരുന്നു. ബാക്കി വരുന്ന എച്ചില്‍ മലപ്പുറത്തെ കാക്കമാര്‍ക്കും കോട്ടയത്തെ അചായന്മാര്‍ക്കും വീതിച്ചു കൊടുത്താല്‍ പ്രശ്നം തീര്‍ന്നു. എന്നാല്‍ ഇപ്പൊ അതാണോ സ്ഥിതി? ഇന്ത്യാരാജ്യത്തെ ഭരണം ഇറ്റലിക്കാരിയും സന്തതിപരമ്പരകളും കൂടി മൊത്തമായി 999 വര്‍ഷത്തേക് പാട്ടത്തിനെടുത്തു എന്നോമറ്റോ കേട്ടതോടെ നാട്ടിലെ ഒട്ടുമിക്ക അവസരവാദികളും  യുഡിഎഫ് ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണല്ലോ?  ഒറ്റയ്ക്ക് നിന്നാല്‍ കെട്ടിവച്ച കാശ് തിരിച്ചുകിട്ടുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളാണ് മിക്കതും. പറഞ്ഞിട്ടെന്താ, നീര്‍ക്കോലി കടിച്ചാല്‍ പോരെ അത്താഴം മുടങ്ങാന്‍..  എന്നാല്‍ പോരുമ്പോ മുഴുവനും ഇങ്ങു പോരുമോ ? അതുമില്ല. ഇടതുപക്ഷത്തെ വീരശൂരപരാക്രമം കണ്ടിട്ടാണ് ലവനൊക്കെ വാതില്‍ തുറന്നോകൊടുത്തതു, എന്നാല്‍ വാതില്‍ പഴുതിലൂടെ അകത്തെ വൃത്തികെട് മുഴുവന്‍ മനസിലാകിയത് കൊണ്ടാകാം ചിരിച്ചുകൊണ്ട് കയറിവന്ന നേതാക്കന്മാര്‍ക്ക് പുറകില്‍ അണികള്‍ പകുതിയും ഉണ്ടായില്ല. ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞപോലെയായി. എന്നാല്‍ പുറകില്‍ ആളില്ലെന്ന വിചാരം വല്ലതും ഈ വന്നവര്‍ക്കുമില്ല. ഒത്തുകിട്ടിയാല്‍ 140 സീറ്റിലും മത്സരിക്കാനും തയ്യാര്‍ എന്നാണ് പലരുടേം പൂതി.    
                              അല്ലെങ്കില്‍ തന്നെ  മുന്‍മന്ത്രിമാരും എംഎല്‍എ തൊഴിലാളികളും എ മുതല്‍ ഇസെഡ് വരെ ഉള്ള അക്ഷരങ്ങള്‍ ബ്രാക്കറ്റില്‍ തിരുകിയ ഗ്രൂപുകളും, വനിതാ വിദ്യാര്‍ഥി യൂത്ത് പോലത്തെ പോഷക സംഘടനകളും ഘടകകക്ഷികളും അവരിലെ ഗ്രൂപുകളും, പേമെന്റ്  സീറ്റുകളും വിമതരും  എല്ലാം കൂടി ആകുമ്പോള്‍ പ്രതിപക്ഷ നേതാവിന്  പോലും സീറ്റ്‌ ഉറപ്പില്ലാതായി. സ്വതേ ദുര്‍ബല, ഇനി ഗര്‍ഭിണി കൂടി ആയാലോ എന്നതായി അവസ്ഥ. കൂട്ടത്തില്‍ പത്തുപേര് കൂടെ ഉള്ള രണ്ടു പാര്‍ടികള്‍ തമ്മില്‍ ആണെങ്ങില്‍ മൂപ്പിളതര്‍ക്കത്തിലും. രണ്ടാം കക്ഷി എന്ന വാക്കിനു ഉപമുഖ്യമന്ത്രി എന്ന അര്‍ഥം കൂടിയുണ്ടെന്ന് ലീഗിനും മാണിക്കും ആരാണാവോ പറഞ്ഞുകൊടുത്തത്.
                                    മേനിപറയാന്‍ ഒരുപാട് നല്ല ഇമേജ് ഉള്ള സമയമായത് കൊണ്ടാകാം ലീഗ് ഇത്തവണ വലിയ കടും പിടുത്തതിനോന്നും നിന്നില്ല. കിട്ടിയിടത്തോളം കോണികള്‍ വീതം വെക്കുന്ന തിരക്കില്‍ ആണിപ്പോ. എന്നാലും ഒന്ന് രണ്ടു സീറ്റ്‌ കൂടി കിട്ടിയാല്‍ ലീഗിനും പുളിക്കില്ല.  ഇപ്പൊ ദാ പാവം പിടിച്ച എം വി രാഘവന്റെ ആളില്ലാ പാര്‍ട്ടിയുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരാന്‍ നോക്കുന്നതായി കേള്‍ക്കുന്നു. അതെന്തായാലും മഞ്ഞളാംകുഴിയിലെ അലിയും പാണക്കാട്ടെ തങ്ങളുമൊക്കെയായി അവരായി അവരുടെ പാടായി. കുഞ്ഞാലികുട്ടി പീഡിപ്പിച്ചു പേടിപ്പിച്ചു എന്നൊക്കെ ഒന്നല്ല ഒരായിരം റജീനമാര്‍ പറഞ്ഞാലും കുഞ്ഞാലികുട്ടി പുലിക്കുട്ടി എന്നലരിവിളിക്കാന്‍ മലപ്പുറത്തെ ലീഗുകാര്‍ തയ്യാറാകും എന്നുറപ്പാണ്. വിമാനത്താവളത്തിലെ അല്ല, വേണ്ടി വന്നാല്‍ വൈറ്റ് ഹൌസിന്റെ മുകളില്‍ വരെ പച്ചക്കൊടി നാട്ടും മുസ്ലീം ലീഗിന്റെ പുലിക്കുട്ടികള്‍. ആ സമയം വീട്ടിലിരിക്കുന്ന, മാനത്തിന് വിലയുള്ള പെണ്‍പുലികള്‍ പെണ്ണ്പിടിയന്റെ കോണിക്ക് കുത്താന്‍ തയ്യാറാകുമോ എന്ന് കണ്ടു തന്നെ അറിയണം.  
                              തെക്കോട്ട് അടുക്കുംതോറും പ്രശ്നങ്ങള്‍ ഏറുകയാണ്. കോട്ടയം മഹാരാജ്യത്തെ ചക്രവര്‍ത്തി കപ്പം തരുന്നില്ല എന്നത് പോട്ടെ, ഇപ്പൊ തുറന്ന യുദ്ധത്തിനു തന്നെ വെല്ലുവിളിക്കാന്‍ ധൈര്യപെടുകയാണ്. പാര്‍ട്ടിയുടെ പേരില്‍ കോണ്‍ഗ്രസ്‌ ഉണ്ടെന്നതൊഴിച്ചാല്‍ മാണിക്ക് കോണ്‍ഗ്രസുകാരെ കണ്ണെടുത്താല്‍  കണ്ടുകൂടാ. അല്ലെങ്കിലേ ദേശീയ പാര്‍ട്ടിയായ മാണി കോണ്‍ഗ്രസ്‌ മച്ചുനിയന്‍ ജോസെഫും കൂട്ടരും കൂടി വന്നതോടെ സാര്‍വദേശീയ പാര്‍ട്ടിയായി എന്നാണു മണിയുടെ വിലയിരുത്തല്‍. കല്യാണവീട്ടിലും മരണവീട്ടിലും ഒക്കെ വെളുത്ത ചിരി ചിരിച്ചു കയറിച്ചെന്നു "എന്നതാണേലും മാണി സാറില്ല്യയോ"? എന്ന നമ്പര്‍ കാരണം അങ്ങേരാണെങ്കില്‍ ഒടുക്കത്തെ ജനപ്രിയനും.  മാണിയുടെ പതിനായിരത്തിയോന്നോ മറ്റോ അംഗങ്ങള്‍ ഉള്ള  സംസ്ഥാന കമ്മറ്റിക്കാണേല്‍ എത്ര സീറ്റ്‌ കിട്ടിയാലും മതിയാകില്ല. എന്നാല്‍ "എന്നാ പറയാനാ, ഇപ്പോളത്തെ പിള്ളാരല്ലേ? ഈ  റബ്ബറിന്റെ മൂട്ടില്‍ കിടക്കാനോക്കെ അവരെ കിട്ടുമോ? എന്ന പിന്നെ കൊച്ചനെ ഒരു കേന്ദ്രമന്ത്രി അങ്ങാക്കിയെക്കാം" എന്ന ചിന്ത വന്നതില്‍ പിന്നെയാണ് മാണിസാറിനു ഇപ്പോളത്തെ കൃമികടി തുടങ്ങിയത് എന്നതാണ് യാഥാര്‍ത്ഥ്യം.  വിമാനയാത്രയൊക്കെ നടത്തി ഡല്‍ഹിയില്‍ പോയി മാണി സോണിയ മാഡത്തെ കണ്ടത് മകന്റെ മന്ത്രി സ്ഥാനത്തിനായി ആണെന്നും അതല്ലാതെ  കോട്ടയം രാജ്യത്തെ തൊടുപുഴ സീറ്റില്‍ ഇന്നലെ വന്ന ജോസെഫിനെ മത്സരിപ്പിക്കുന്ന കാര്യം പറഞ്ഞു കോംപ്ലിമെന്റ്റ് ആക്കാന്‍ അല്ലെന്നും ആര്‍ക്കാണ് അറിയാത്തത്?
                                  ആളില്ല്ലാ പാര്‍ടിയായ ജെഎസ്എസ് ല്‍  പാര്‍ട്ടിയേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ആണ്. ഗൌരിയമ്മയുടെ വീട്ടുമുറ്റത്ത് കൂടുന്ന പ്ലീനവും ഉമ്മറത്ത് കൂടുന്ന സ്റ്റേറ്റ് കൌണ്‍സിലും അടുക്കളയില്‍ കൂടുന്ന സെന്റെരും എല്ലാം കൂടി കണ്ടാല്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിയാണെന്ന് തോന്നും. എന്നാല്‍ അവസാന കാലത്ത് ഇടത്തോട്ട് ചെരിയാന്‍ ഗൌരിയമ്മക്ക് ആഗ്രഹം കൂടിയതായി വേണം മനസിലാക്കാന്‍. ജെഎസ്എസ് എന്ന കപ്പലില്‍ എല്‍ഡിഎഫ് നു താല്പര്യം ഉണ്ടാകാന്‍ വഴിയില്ല. ഗൌരിയമ്മയെ സിപിഐഎം സ്വീകരിക്കാനും മതി. അങ്ങനെ ആയാല്‍ കപ്പല്‍ അക്കരെയും കപ്പിത്താന്‍ ഇക്കരെയും ആകുന്ന സ്ഥിതിയാണ് കാണുന്നത്. അത് ഈ തിരഞ്ഞെടുപ്പിന് മുന്പാകുമോ ശേഷമാകുമോ എന്നത് മാത്രമേ അറിയാനുള്ളൂ.  അഞ്ചു സീറ്റ്‌ എന്ന ആവശ്യം ഒടുവില്‍ അടിയറവ് വച്ച് എന്നാണ് ദാ കുറച്ചു മുന്പ് ഗൌരിയമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞത്.  എന്നാല്‍ നാലോ അഞ്ചോ ആകട്ടെ,  കൊടുക്കുന്ന സീറ്റില്‍ എല്ലാം കണ്ടറിഞ്ഞു കോണ്‍ഗ്രസ്‌ ഗൌരിയമ്മയെ തോല്‍പ്പിക്കും എന്ന് ഗൌരിയമ്മക്കും നന്നായി അറിയാം. 
                              ധീരനും വീരനുമായ സോഷ്യലിസ്റ്റ്‌ നേതാവ് വീരേന്ദ്രകുമാറിനു പാര്‍ലമെന്റെറി മോഹങ്ങള്‍ ഒക്കെ തീര്‍ന്നു. മുതലാളിത്തത്തിന്റെ പാതയിലൂടെ സോഷ്യലിസം നടപ്പാക്കാന്‍ ഇത്തവണ മകനെ എല്പ്പിക്കാനാണ് സാധ്യത. എല്‍ഡിഎഫില്‍ കിട്ടിയിരുന്നതിന്റെ പകുതി സീറ്റ്‌ പോലും ഇരന്നു നോക്കിയിട്ടും കിട്ടുന്ന ലക്ഷണം കാണുന്നില്ല. എല്‍ഡിഎഫില്‍ ചിക്കെന് എരിവു  കൂടിപോയി എന്ന് പറഞ്ഞു പിണങ്ങിപോന്ന വീരന് ഇപ്പൊ യുഡിഎഫിന്റെ കഞ്ഞിയും ചമ്മന്തിയും അമൃതാണ്. അതല്ലേ സോഷ്യലിസം?  വയനാട്ടിലെ ഭൂമിയും വടകരയിലെ വോട്ടും ഇപ്പോള്‍ വീരനെ തിരിഞ്ഞു കൊത്തുന്നു. കലികാലം. 
                         നസ്രാണികളും മാപ്പിളമാരും ഒക്കെ ഉള്ള ഈ തിരക്കുകള്‍ക്കിടയില്‍ ബാലകൃഷ്ണപിള്ള ഇല്ലാത്തത്  നാരായണ പണിക്കരുടെ നായര്‍ സമൂഹത്തിനു വലിയ നഷ്ടമായി. ജയിലില്‍ നിന്നും ടെലികോണ്‍ഫറന്‍സ് വഴി പിള്ള സീറ്റ്‌ വിഭജനചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചാണ്ടിയും ചെന്നിത്തലയും തലകുത്തി നിന്നിട്ടും അടുത്തൊന്നും ഒരു സമവായത്തിന്റെ സാധ്യതകള്‍ കാണുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമവായ  ഫോര്‍മുലകളുമായി രംഗത്തെത്താറുള്ള ലീഡര്‍ ശ്രീ കെ. കരുണാകരനെ രാഷ്ട്രീയകേരളം ഇപ്പോള്‍ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്. മുന്നണിപ്രശ്നങ്ങള്‍ തീര്‍ന്നു കോണ്‍ഗ്രെസ്സിനകത് സീറ്റ്‌ വിഭജനം കീറാമുട്ടിയാകുമ്പോള്‍ എങ്കിലും അദ്ധേഹത്തിന്റെ കുറവ് നികത്തികൊണ്ട് മകന്‍ ശ്രീ കെ.മുരളീധരന്‍ രംഗത്തെത്തുമെന്നും എല്ലാവരെയും ഓരോ വഴിക്ക് പറഞ്ഞയച്ച ശേഷം രണ്ടു വര്‍ഷത്തിനകം തനിക്ക് കെപിസിസി പ്രസിഡന്റ്‌ ആകാന്‍ പറ്റുന്ന തരത്തില്‍ ഒരു ഫോര്‍മുല മുരളി നടപ്പിലാക്കുമെന്നും നമുക്ക് ആശിക്കാം. . . .
                              ബിജെപിയുടെ കാര്യം കൂടി പറയതെങ്ങനെയാ നിര്‍ത്തുന്നത്? കേരളത്തിന്റെ മണ്ണില്‍ ഇത്തവണ താമര വിരിയിക്കും എന്നാ ഉറച്ച വിശ്വാസം കുറഞ്ഞ പക്ഷം അതിന്റെ നേത്രുത്വത്തിനെങ്കിലും ഉള്ളതായി തോന്നുന്നില്ല. എന്നാലും പതിവുപോലെ ബിജെപി ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും. ചര്‍ച്ച ചെയ്യാനും വീതം വെക്കാനും  ഘടകകക്ഷികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് സ്ഥാനാര്‍ഥിപട്ടികയോക്കെ എപ്പോഴേ റെഡിയാണ്. രാമരാജ്യത്തില്‍ എവിടെയോ പോയി മത്സരിച്ചു എംപി യും കേന്ദ്രമന്ത്രിയും ഒക്കെയായ ഓ. രാജഗോപാലും ഇത്തവണ മത്സരിക്കുന്നു. മത്സരിക്കാന്‍ തീരെ താല്പര്യമില്ലാതിരുന്ന അദ്ധേഹത്തെ ബിജെപി നേതാക്കള്‍ കഴുത്തില്‍ ശൂലം വച്ച് ഭീഷണി പെടുത്തി സമ്മധിപ്പിക്കുകയായിരുന്നു എന്നാണു കേള്‍ക്കുന്നത്.
                                 എന്തായാലും തിരഞ്ഞെടുപ്പ്ചൂടിലേക്ക് ഇറങ്ങുന്ന രാഷ്ട്രിയകേരളത്തിന്‌ പത്രക്കാരന്റെ അഭിവാദ്യങ്ങള്‍ . . .

Friday, March 11, 2011

പ്ലാസ്റ്റിക്‌ കവര്‍ നിന്റെ കൈയ്യില്‍ വച്ചാ മതി

"പ്ലാസ്റ്റിക്‌ കവര്‍ നിന്‍റെ  കൈയ്യില്‍ വച്ചാ മതി.  ദിവസവും നിന്‍റെ  കവര്‍ കൊണ്ട്പോയി കൊണ്ട്പോയി  ഇന്നലെ പറമ്പ് കിളച്ചപ്പോ ആകെയുള്ള  പത്തു സെന്റില്‍ കൈക്കോട്ട് ചെല്ലുന്നിടത്തെല്ലാം  പ്ലാസ്റ്റിക്കാ. എല്ലാം കൂട്ടിയിട്ട് കത്തിക്കാം എന്ന് വച്ചാ അയല്‍പക്കതുള്ളവര്‍ക്കും കൂടി ബുദ്ധിമുട്ട്.  സാധനം എല്ലാം കടലാസില്‍ പൊതിഞ്ഞു ദാ ഈ സഞ്ചിയിലേക്ക് ഇങ്ങു ഇട്ടോ." ഹോ കണ്ണ് നിറഞ്ഞു പോയി ഇന്നലെ ഒരു പലചരക്ക് കടയില്‍ ഈ സംഭാഷണം കേട്ടപ്പോ.!!!

                          ഞാന്‍ വിടുമോ? ബിസ്കറ്റ് പാക്കറ്റ് പ്ലാസ്റ്റിക്‌  കവറില്‍ ഇട്ടു തന്ന കടക്കാരനോട് ഞാനും പറഞ്ഞു, " കവര്‍ വേണ്ട ചേട്ടാ, അതൊരു കടലാസില്‍ പൊതിഞ്ഞു ഇങ്ങു തന്നേക്ക്‌"""!!!

             കടക്കാരന്‍ അടക്കം ആ പരിസരതുള്ളവര്‍ മൊത്തം എന്നെ ഒരു നോട്ടം. 
 ഹോ "ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിക്കുന്നു ഒരു സംസ്കാരം" എന്നൊരു അശരീരി എവിടുന്നോ എന്റെ കാതില്‍ മുഴങ്ങി എന്ന് പറഞ്ഞാ  പോരെ ? 
                
               പ്ലാസ്റ്റിക്‌ മാലിന്യം ഉയര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ചരിയാത്തവര്‍ അല്ല ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ ആരും തന്നെ. അതിനാല്‍ ഇനി അതിനെ പറ്റി ഘോരഘോരം ഗീര്‍വാണം അടിക്കാനോന്നും ഞാനില്ല. എന്തായാലും ഇതൊരു നല്ല ലക്ഷണം ആണ്. മലയാളിയുടെ മാറുന്ന ശീലം. അങ്ങാടിയിലേക്ക് ഇറങ്ങുമ്പോ കക്ഷത്തില്‍ ഒരു തുണി സഞ്ചിയും കരുതുന്ന സംസ്കാരത്തിന്റെ തിരിച്ചു വരവ്. പ്ലാസ്റ്റിക്‌ മാലിന്യങ്ങല്‍ക്കെതിരെ മലയാളി ജാഗ്രത പുലര്‍ത്തി തുടങ്ങി എന്നതിന്റെ ലക്ഷണം.

                           പക്ഷെ പ്ലാസ്റ്റിക്‌ ബാഗ്‌ വേണ്ടെന്നു പറയാന്‍ കോഴിക്കോട്ടെ ആ നാട്ടിന്‍പുറത്തുകാരന്‍ കാണിച്ച ആര്‍ജവം കാണിക്കാന്‍ സാക്ഷരസംസ്കാരിക കേരളത്തില്‍ എത്രപേര്‍ തയ്യാറാകും എന്നത് കൂടി പരിശോധികെണ്ടിയിരിക്കുന്നു.    കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ "എനിക്ക് പ്ലാസ്റ്റിക്‌ കവര്‍ വേണ്ട" എന്ന് പറയാന്‍ ഉള്ള ഉറച്ച തീരുമാനം നമ്മുടെ പ്രിയപ്പെട്ട ഭൂമിയോടും അന്തരീക്ഷത്തോടും നമ്മള്‍ കാണിക്കുന്ന ചേതമില്ലാത്ത ഒരു ഉപകാരമാകും. പക്ഷെ അതെത്ര വലിയ നന്മയാണെന്ന് ഒന്നോര്‍ത്തു നോക്കു.

                    ഓരോ വ്യക്തിയും ഇത്തരത്തില്‍ നിലപാട് എടുക്കുമ്പോള്‍ സ്വാഭാവികമായും പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ കുറയുകയും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുകയും ചെയ്യും. ഒരു തുണി സഞ്ചി കൈയ്യില്‍ കരുതുന്നതിന്റെ ബുദ്ധിമുട്ടാണോ നിങ്ങളെ അലട്ടുന്നത്? ഈ പ്ലാസ്റ്റിക്‌ കവറുകള്‍ ഉണ്ടാക്കുന്ന ബാധ്യത വച്ച് നോക്കുമ്പോള്‍ അതെത്രയോ ചെറുതാണ്!!!!

ലാസ്റ്റ് എഡിഷന്‍: ഓര്‍മിക്കൂ ഇന്ന് പ്ലാസ്റ്റിക്‌ ബാഗ്‌ നിരസിച്ച്   അരസികനാകുന്ന നിങ്ങള്‍ വരും തലമുറയുടെ ഹീറോ ആകും.!!!
പ്ലാസ്റ്റിക്‌ മാലിന്യ വിമുക്ത കേരളത്തിനായി ഒരു ചെറിയ കാല്‍വെപ്പ്‌ . .

Wednesday, March 2, 2011

ബോംബ്‌ നിര്‍മാതാക്കളെ ആവശ്യമുണ്ട്


സംസ്ഥാനത്തെ വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും മതവര്‍ഗീയ  സംഘടനകള്‍ക്കും ആവശ്യമായ ബോംബുകള്‍ നിര്‍മിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ ആവശ്യം ഉണ്ട്.  തൊഴിലാളികള്‍ക്ക് രാഷ്ട്രിയ പശ്ചാത്തലം നിര്‍ബന്ധമല്ല. കരാര്‍ കാലയളവില്‍ ചിലപ്പോള്‍ പല പാര്‍ടികള്‍ക്കും വേണ്ടി ജോലിചെയ്യാന്‍ തയ്യാറായിരിക്കണം. പ്രായം പതിനെട്ടിനും ഇരുപത്തിഅഞ്ചിനും മദ്ധ്യേ.  ഈ രംഗത്ത് മുന്‍പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. വെടിക്കെട്ട്‌,പടക്കനിര്‍മാണ ശാലകള്‍ എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അല്‍ ഖ്വയ്ത, ലഷ്കര്‍ ഇ തോയ്ബ, സിമി, തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ ബോംബ്‌ നിര്‍മാണത്തിന് പ്രത്യേക പരിശീലന ക്ലാസുകള്‍ ലഭിക്കുന്നതായിരിക്കും.നാടന്‍ ബോംബുകള്‍, സ്റ്റീല്‍ ബോംബുകള്‍, പെട്രോള്‍ ബോംബുകള്‍, തുടങ്ങി പലതരം മേഖലകളില്‍ പരിശീലനം ലഭ്യമാണ്.  ഏതെങ്കിലും പ്രാദേശിക നേതാവിന്റെ പുരയിടത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പാകും ജോലിസ്ഥലം.  സീസണ്‍ അനുസരിച്ച് ജോലി കൂടിയും കുറഞ്ഞും ഇരിക്കും. താമസവും ഭക്ഷണവും മദ്യവും സൌജന്യം. രാഷ്ട്രിയ പാര്‍ടികള്‍ക്ക് കൊടിമരം നശിപ്പിക്കപ്പെടുക, പോസ്റ്റര്‍ കീറപ്പെടുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങളില്‍ കൃത്യസമയത്ത് തന്നെ ബോംബുകള്‍ തയ്യാറാക്കി കൊടുക്കാന്‍ സാധിക്കണം. ഇലക്ഷന്‍ സമയത്തും ഏതെങ്കിലും രാഷ്ട്രിയ നേതാവോ പാര്‍ട്ടിയോ കുഴപ്പത്തില്‍ പെടുംപോഴോ  ശ്രദ്ധതിരിക്കാന്‍ വേണ്ടിയോ വര്‍ഗീയ ലഹളകള്‍ക്ക് തുടക്കം കുറിക്കാനൊ ഓകെ ഉപയോഗിക്കപെടുന്നതിനാലും നിര്‍മാണസമയത്ത് ബോംബ്‌ പൊട്ടി തൊഴിലാളികള്‍ കൊല്ലപെടുന്നത് പതിവായതിനാലും ഈ രംഗത്ത്  ജോലി സാധ്യത വര്‍ധിച്ചുവരികയാണ്. താല്പര്യം ഉള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും പത്രത്തില്‍ കൊടുക്കാന്‍ പറ്റിയ തരം ഫോട്ടോയും സ്വന്തം ജീവിതകഥയുടെ ചെറുസംഗ്രഹവും അടക്കം ഞങ്ങളുടെ ഏജന്‍സിയുമായി ബന്ധപ്പെടുക. 
NB: പിടിക്കപെടുകയോ അപകടം സംഭവിക്കുകയോ ചെയ്‌താല്‍ ഏജന്‍സി ഉത്തരവാദികള്‍ അല്ല.  
Related Posts Plugin for WordPress, Blogger...